ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി പരിശോധന. കേരളത്തിന് പുറമേ തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങി ഒൻപത് സംസ്ഥാനങ്ങളിലാണ് എൻഐഎ മിന്നൽപരിശോധന നടത്തുന്നത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധന വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്.
രാഷ്ട്രീയ സംഘടന എന്ന പേരിൽ വ്യാപകമായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായാണ് കണ്ടെത്തൽ ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിവരുന്നത്. ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ കോയമ്പത്തൂർ, ഗൂഡല്ലൂർ, തെങ്കാശ്ശി, തേനി, ദുണ്ഡുഗൽ, രാംനാഥ് എന്നിവിടങ്ങളിലാണ് പരിശോധന. പരിശോധനയിൽ പോപ്പുലർഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയവയാണ് പരിശോധന നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ്, നിരോധിത തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ടിംഗ് തുടങ്ങിയ കേസുകളിലാണ് രാജ്യവ്യാപകമായി പരിശോധന നടക്കുന്നത്. നേരത്തെ ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
Comments