കൊച്ചി: കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് ആവർത്തിച്ച് വയനാട് എംപി രാഹുൽ ഗാന്ധി.കോൺഗ്രസ് അദ്ധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണമെന്ന് രാഹുൽ പറഞ്ഞു.
താൻ അദ്ധ്യക്ഷസ്ഥാനത്തേക്ക് വരുമോ ഇല്ലയോ എന്ന കാര്യം നിരന്തരം ചർച്ച ചെയ്യുന്നത് എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്.ആ ട്രാപ്പിൽ വീഴാൻ താൻ തയ്യാറല്ലെന്നും പഴയനിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും രാഹുൽ പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ .ദൈർഘ്യം കുറച്ചതെന്തിനെന്ന ചോദ്യത്തിന്, ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെയാണ് യാത്രയെന്നായിരുന്നു രാഹുലിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കണമെന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടക്കുന്ന റെയ്ഡിനെക്കുറിച്ചുള്ള രാഹുലിന്റെ മറുപടി. രാഹുൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാവില്ലെന്ന് ആവർത്തിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് അണികൾ. അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിപദത്തിൽ നിന്നും മാറില്ലെന്ന നിലപാടും അണികൾക്കിടയിൽ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്.
Comments