കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡിന് പിന്നാലെ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. 25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 14 പേരെ ഡൽഹിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനയും നടത്തും.
ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ ഡൽഹിയിലേക്ക് കൊണ്ടുപോകും.
കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയേയും പോലീസിനേയും ഓഫീസിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി എൻഐഎ റെയ്ഡ് നടത്തുകയായിരുന്നു. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. പിന്നാലെ നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
Comments