ന്യൂഡൽഹി : രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ അപമാനിച്ച് വീഡിയോ ഗെയിം. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ 2 കെ 22 എന്ന ഗുസ്തി ഗെയിമിലാണ് മഹാത്മ ഗാന്ധിയെ അപമാനിച്ചിരിക്കുന്നത്. ഗാന്ധിയുടേത് എന്ന പേരിൽ ഒരു അവതാറിനെ ഇവർ ഗെയിമിൽ ചേർത്തിരിക്കുകയാണ്. മഹാത്മാ ഗാന്ധി എന്ന് വിളിക്കുന്ന ഈ കഥാപാത്രത്തിന് അദ്ദേഹത്തിന് സമാനമായ വസ്ത്രങ്ങളും മുടിയില്ലാത്ത തലയും ശരീരപ്രകൃതിയുമാണ് നൽകിയിരിക്കുന്നത്.
പ്രശസ്ത റെസ്ലിങ് താരങ്ങളായ ബിഗ്ഷോയുമായും വീർ മഹാനുമായുമെല്ലാം ഗാന്ധിയുടെ അവതാർ ഗുസ്തി പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ അധികൃതർ പങ്കുവച്ചിട്ടുണ്ട്. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഫൈറ്റ്സ്, ഗെയിമിങ് ഈസ് ആൻ ആർട്ട് തുടങ്ങിയ യൂട്യൂബ് ചാനലുകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം ഈ മത്സരത്തെ ഇഷ്ടപ്പെട്ടും ചിലർ എത്തിയിട്ടുണ്ട്. ഗാന്ധിയും ഗോഡ്സെയും തമ്മിലുള്ള മത്സരം വേണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ സമൂഹ മാദ്ധ്യമത്തിൽ ഗെയിമിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. ഗാന്ധിജിയെ ഇത്തരത്തിൽ അവഹേളിക്കുന്നതിൽ നിയമ നടപടി സ്വീകരിക്കണം എന്നും നിരവധി പേർ ആവശ്യപ്പെടുന്നു.
2015 ൽ മഹാത്മ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലുള്ള വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഐ മെറ്റ് ഗാന്ധി എന്ന കവിതയിലെ വിവാദത്തെ തുടർന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Comments