ന്യൂഡൽഹി: രാജ്യവിരുദ്ധ നീക്കങ്ങൾ നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎയും ഇഡിയും നടത്തിയ റെയ്ഡിൽ ഇതുവരെ കസ്റ്റഡിയിലായത് 106 ലധികം പേർ. കേരളം,തമിഴ്നാട്, തെലങ്കാന,കർണാടക,ഉത്തർപ്രദേശ് തുടങ്ങി 14 സംസ്ഥാനങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. 93ലധികം കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ നിർണ്ണായകമായ രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കസ്റ്റഡിയിലെടുത്തവരിൽ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 20 പേർ വീതവും പിടിയിലായി. തമിഴ്നാട് 10, ആസാം 9, ഉത്തർപ്രദേശ് 8, ആന്ധ്രാപ്രദേശ് 5, മധ്യപ്രദേശ് 4, പുതുച്ചേരി, ഡൽഹി- 3, രാജസ്ഥാൻ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കസ്റ്റഡിയിലായ നേതാക്കളുടെ എണ്ണം.
കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി 22 പേരെ എൻഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 19 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു
ഇതിൽ 14 പേരെ ഡൽഹിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനയും നടത്തും. ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി.
കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക.
പുലർച്ചെ ഒരു മണിക്കാണ് രഹസ്യ ഓപ്പറേഷൻ എൻഐഎ തുടങ്ങിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ, ഇഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500ലധികം ഉദ്യോഗസ്ഥർ റെയ്ഡുകളിൽ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന.
Comments