അഹമ്മദാബാദ്: മദ്യപാനം മോശമല്ലെന്നും ഡോക്ടർമാരടക്കം മദ്യം കുടിക്കുന്നുണ്ടെന്നും ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി കൂടിയായ ജഗ്മൽ വാലയാണ് വിവാദപരമായ പരാമർശം നടത്തിയിരിക്കുന്നത്. വലിയ ഡോക്ടർമാരും ഐഎഎസ്, ഐപിഎസ് ഓഫീസർമാരും വരെ മദ്യം കഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് നേതാവിന്റെ വിവാദ പരാമർശം.
മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ മദ്യം കുടിക്കണമെന്ന് പ്രഖ്യാപിക്കുകയാണ് ജഗ്മൽ വാല. ഡൽഹിയിലെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് എഎപി സ്ഥാനാർത്ഥിയുടെ പരാമർശം. 800 കോടി ജനങ്ങളുള്ള ലോകത്തിൽ 196 രാജ്യങ്ങളുണ്ട്. ഈ 196 രാജ്യങ്ങളിലും മദ്യം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിൽ മാത്രം 130-140 കോടി ജനസംഖ്യയാണുള്ളത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മദ്യം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പിന്നെ എന്തിനാണ് ആറരക്കോടി ജനസംഖ്യയുള്ള ഗുജറാത്തിൽ മാത്രം മദ്യം നിരോധിച്ചിരിക്കുന്നതെന്നാണ് ജഗ്മൽ വാലയുടെ വാദം.
മദ്യം കഴിക്കുന്നത് നമുക്കുവേണ്ടിയാണ്. ധൈര്യമുള്ളവർക്കെ അത് കഴിക്കാൻ സാധിക്കൂ എന്ന് എഎപി നേതാവ് പറഞ്ഞു. അതേസമയം, ജഗ്മൽ വാലയ്ക്കെതിരെ ബിജെപി രംഗത്തു വന്നു. എഎപി നേതാവ് ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നും ബിജെപി ആരോപിച്ചു. ഡൽഹിയിൽ സമൃദ്ധമായി മദ്യം വിളമ്പുന്ന ആം ആദ്മി പാർട്ടി നേതാവിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ സംസ്ഥാനത്തെ അപമാനിച്ചതിന് ജഗ്മൽ വാല ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി പറഞ്ഞു.
Comments