തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി.നാളെ ക്രമമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ, എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവർക്കാണ് ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല.
ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹമാദ്ധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാദ്ധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹർത്താൽ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എഎൻഐ അറസ്റ്റിനെതിരെ ആഹ്വാനം ചെയ്ത ഹർത്താൽ ജനങ്ങളിൽ ഭീഷണിപ്പെടുത്തി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ തടയാനാണ് നടപടികൾ. ഭീഷണിപ്പെടുത്തിയും പരിഭ്രാന്തിയിലാക്കിയും ഹർത്താൽ നടത്തി ജനപിന്തുണയുണ്ടെന്ന് വ്യാജപ്രചരണം നടത്താനുള്ള ശ്രമങ്ങളാണ് പോലീസിന്റെ പിന്തുണയോടെ തടയാനൊരുങ്ങുന്നത്.
Comments