തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് എസ്ഡിപിഐ ആക്രണം. നാളെ നടക്കുന്ന ഹർത്താലുമായി ബന്ധപ്പെട്ടാണ് എസ്ഡിപിഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുന്നത്. ഹർത്താലിന് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമയെ ആക്രമിച്ചു. മതമൗലികവാദികളുടെ അക്രമത്തിൽ കടയുടമയ്ക്ക് പരിക്കേറ്റു. നാളെ നടക്കുന്ന ഹർത്താലിന് മുന്നോടിയായി സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് വൈകിട്ട് പ്രതിഷേധ മാർച്ചുകൾ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും നടത്തിയിരുന്നു. ഇതിന്റെ പിന്നാലെ കടയുടമകളെ പ്രവർത്തകർ ഭീഷണിപ്പെടുത്തി വരികയാണ്.
അതേസമയം, ഹർത്താൽ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് രേഖപ്പെടുത്താനാണ് ഡിജിപിയുടെ ഉത്തരവ്.
സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവർക്കാണ്.
Comments