ഭോപ്പാൽ: വിവാഹിതരാകാൻ ആഗ്രഹമുള്ള കമ്യൂണിസ്റ്റ് ഭീകരർ നിർബന്ധിത വന്ധീകരണത്തിന് ഇരയാവുന്നതായി വിവരം. ശിശുപരിപാലനം ഭീകരപ്രവർത്തനത്തിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും ഇത് സംഘടനയ്ക്ക് തിരിച്ചടിയാകുമെന്നുമുള്ള ധാരണയുള്ളതിലാണ് ഇത്തരമൊരു വിചിത്ര നിർദ്ദേശം. കമ്യൂണിസ്റ്റ് ഭീകരർക്കായി 12 ാം വയസ് മുതൽ റിക്രൂട്ട്മെന്റ് നടത്തിയിരുന്ന കമലു വെട്ടി എന്ന ഭീകരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതാണ് ഇയാൾ . ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് സ്വസ്ഥമായ ജീവിതം നയിക്കാൻ ആരംഭിച്ച അദ്ദേഹവും ഭാര്യയും സർക്കാരിന്റെ റിവേഴ്സ് വാസക്ടമി ഓപ്പറേഷൻ എന്ന സൗജന്യപദ്ധതി ഉപയോഗപ്പെടുത്തി. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ദമ്പതിമാർ.
2006 ലാണ് കമലു കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ ഭാഗമാകുന്നത്.22ാം വയസിൽ അദ്ദേഹം നിർബന്ധിത വന്ധീകരണത്തിന് വിധേയനാകേണ്ടി വന്നു. തങ്ങൾ വിവാഹിതരാവാൻ ആഗ്രഹിക്കുന്നുവെന്ന് കമലവും കാമുകിയും സഹപ്രവർത്തകയുമായ യുവതിയും പറഞ്ഞപ്പോൾ വന്ധീകരണം ചെയ്യണമെന്ന വ്യവസ്ഥയാണ് നേതാക്കൾ മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പ്രസവവും തുടർന്നുള്ള ശിശുപരിപാലനവും പ്രസ്ഥാനത്തിന് തടസ്സമാകുമെന്ന് നേതാക്കൾ വിശ്വസിക്കുന്നതായി ഇയാൾ പറഞ്ഞു. കുട്ടികളെ വളർത്തുന്നതിനായി ദമ്പതികൾ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുമെന്ന് അവർ ഭയപ്പെടുന്നു. അതിനാൽ ഏതെങ്കിലും കേഡർ വിവാഹം കഴിക്കുകയാണെങ്കിൽ, വന്ധീകരണം അടിച്ചേൽപ്പിക്കും. നേതാക്കൾ സാധാരണ കുടുംബജീവിതം നയിക്കുമ്പോൾ സാധാരണ കേഡർമാർക്കാണ് ജീവിതം ഹോമിക്കേണ്ടി വരുന്നത്.
Comments