മലപ്പുറം: ആനക്കയം സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവർക്ക് പിന്തുണയുമായി ബിജെപി. തട്ടിപ്പ് നടത്തിയവരെ പിടികൂടുന്നതു വരെ സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം. പ്രതിഷേധ സൂചകമായി നിക്ഷേപക തട്ടിപ്പിന് ഇരയായവരോടൊപ്പം ധർണ സംഘടിപ്പിച്ചു
വർഷങ്ങൾ പിന്നിട്ടിട്ടും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ ആശങ്കയിലാണ് നിരവധി നിക്ഷേപകർ. പല തവണ പരാതികൾ നൽകി. തട്ടിപ്പ് കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല. ഇതോടെയാണ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ബാങ്കിന് മുന്നിൽ ധർണ നടത്തി. ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെയാണ് ഓരോരുത്തർക്കും നഷ്ടമായത്.
162 പേരാണ് ആനക്കയം സർവീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിന് ഇരയായത്. ഇതുവഴി കോടിക്കണക്കിന് രൂപ ബാങ്ക് ജീവനക്കാർ കൈക്കലാക്കി. ഇപ്പോഴും പണം എന്ന് ലഭിക്കുമെന്നറിയാത്ത അവസ്ഥയിലാണിവർ. മുൻപ് ഇടതുപക്ഷമായിരുന്നു ബാങ്കിന്റെ ഡയറക്ടർ ബോർഡ്. ഇപ്പോൾ യുഡിഎഫിനാണ് ബാങ്കിന്റെ നിയന്ത്രണം.
Comments