ന്യൂഡൽഹി: എൻഐഎയ്‌ക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ വളഞ്ഞ് ഇഡി. കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്‌ക്കുള്ള ബന്ധത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നതിനെ കുറിച്ച് എഐഎ അന്വേഷിക്കുന്നതിനിടയിലാണ് ഇഡിയുടെ അന്വേഷണം.
ഇഡി പിഎഫ്‌ഐ നേതാക്കൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചു. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്‌ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരെയും മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിലുമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
അബ്ദുൾ റസാഖ് പീടിയ്യ്‌ക്കലും അഫറഫ് ഖാദിറും മറ്റു പിഎഫ്‌ഐ നേതാക്കൾക്കളും വിദേശസ്ഥാപനങ്ങളിലുള്ളവരുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നാർ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു. അബ്ദുൾ റസാഖിന് സംഘടനയുമായി ദീർഘകാല ബന്ധമുണ്ടെന്നും ഏജൻസി ആരോപിച്ചു. ഇയാൾ ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാന വ്യക്തിയാണെന്നും ഇഡി വ്യക്തമാക്കി.
പിഎഫ്‌ഐയുമായി ബന്ധമുള്ള റിസാബ് ഇന്ത്യ ഫൗണ്ടേഷൻ യുഎഇയിൽ നിന്ന്് 34 ലക്ഷം രൂപ കൈമാറിയതും എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയതും ഇന്ത്യയിലേക്ക് 19 കോടി എത്തിച്ചതും ഇയാളെന്ന് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
2021 ഫെബ്രുവരിയിൽ ഹാഥ്രസ് സംഭവത്തിന് പിന്നാലെ വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്നാരോപിച്ച് സിദ്ദിഖ് കാപ്പനെതിരെയും പിഎഫ്‌ഐയുടെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെയും കേസെടുത്തിരുന്നു. പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ചുമത്തി. കെ.എ. റൗഫ് ഷെരീഫ്, ആതികുർ റഹ്മാൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. രാജ്യ വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
Comments