തൃശൂർ: ആനപാപ്പാന്മാരാകാൻ പോവുകയാണെന്ന് പറഞ്ഞ് കുറിപ്പെഴുതി വച്ച് നാടുവിട്ട മൂന്ന് കുട്ടികളേയും കണ്ടെത്തി. പേരാമംഗലം തെച്ചിക്കോട്ടു കാവിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് പഴഞ്ഞി ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് കുട്ടികളേയും കാണാതാകുന്നത്. ക്ലാസ് കഴിഞ്ഞതിന് ശേഷം മൂന്ന് പേരും ഇന്നലെ വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷം ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ആനപാപ്പാന്മാരാകാൻ പോവുകയാണെന്നും, തങ്ങളെ തപ്പി വരേണ്ടതില്ലെന്നുമുള്ള കുറിപ്പെഴുതി വച്ചാണ് ഇവർ പോയത്.
നാട്ടുകാരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തൃശൂരിന്റെ പല ഭാഗങ്ങളിലും പരിശോധന നടത്തുകയായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിർത്തിയിട്ടിരുന്ന സ്ഥലത്ത് ചെന്ന് തങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് ഇവർ അന്വേഷിച്ചതായി കണ്ടെത്തിയിരുന്നു. കെഎസ്ആർടിസിയും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് പുലർച്ചെയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രമൈതാനിയിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളിൽ ഒരാൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
Comments