ന്യൂഡൽഹി: രാജ്യവിരുദ്ധ നീക്കങ്ങൾ നടത്തിയിരുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി നടത്തിയ റെയ്ഡിനെ വിമർശിച്ച് സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്. കേവലമൊരു രാഷ്ട്രീയ പാർട്ടി മാത്രമാണ് പോപ്പുലർ ഫ്രണ്ടെന്നാണ് ബാർഖിന്റെ വിശദീകരണം.
റെയ്ഡ് നടത്തിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെയും എംപി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പിഎഫ്ഐ ഒരു പാർട്ടിയാണ്, സംഘടനയാണ്, മറ്റു പാർട്ടികളെ പോലെ തന്നെ പരിപാടികളും നടത്തുന്നുവെന്ന് ബാർഖ് പറഞ്ഞു അവർ ചെയ്ത കുറ്റം എന്താണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തണമെന്നും അകാരണമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് രാജ്യത്തിന് അപകടം സൃഷ്ടിക്കുകയോ ഭീഷണി ആകുകയോ ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹം നൽകുന്ന വിശദീകരണം.
നേരത്തെ അഫ്ഗാനിസ്ഥാൻ സർക്കാരിനെ താലിബാൻ പുറത്താക്കിയതിനെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനോട് ഉപമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
2006-ൽ രൂപീകൃതമായ പിഎഫ്ഐ വിവിധ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് വ്യക്തമായതോടെ നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.എൻഐഎ രജിസ്റ്റർ ചെയ്ത 5 കേസുകളുമായി ബന്ധപ്പെട്ട് ഉന്നത പിഎഫ്ഐ നേതാക്കളുടെയും അംഗങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. തീവ്രവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നതിനും സായുധ പരിശീലനം നൽകുന്നതിനുള്ള പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നിരോധിത സംഘടനകളിൽ ചേരുന്നതിന് ആളുകളെ തീവ്രവാദികളാക്കുന്നതിനും ഇവർ ശ്രമിച്ചിരുന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കുറ്റകരമായ രേഖകളും പണവും മൂർച്ചയുള്ള ആയുധങ്ങളും വൻതോതിൽ ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു.
Comments