ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനായി ഈ മാസം രണ്ടാം തിയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. ഇൗ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സുരക്ഷാ സംഘം കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ വേരറുക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി അജിത് ഡോവലും കൊച്ചിയിൽ എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം പല തവണ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. ഇവിടെ നിന്ന് നേരെ മുംബൈയിലേക്കായിരുന്നു അജിത് ഡോവൽ പോയത്. അവിടെ വച്ചും സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി.
കേരളത്തിൽ നിന്ന് എൻഎസ്എ മുംബൈയിലേക്ക് പോയി, അവിടെ ഗവർണറുടെ ഹൗസിൽ താമസിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും, ഉറി സർജ്ജിക്കൽ സ്‌ട്രൈക്കിനും മുൻപ് നടത്തിയ അതേ രഹസ്യാത്മകതയോടെയാണ് സുരക്ഷാ ഏജൻസികളുമായുള്ള കൂടിക്കാഴ്ചകൾ നടന്നത്. ഇസ്ലാമിക നേതാക്കളുമായി കൂടിയാലോചിച്ച് മൂന്ന് – നാല് മാസങ്ങൾക്ക് മുൻപ് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും മറച്ചുവച്ചത്. തുടർന്ന് ഇന്നലെ എൻഐഎയുടെ 200ഓളം ഉദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ സേനകളും ഒരുമിച്ച് ഒരേസമയത്താണ് തിരച്ചിൽ നടത്തിയത്. 15 സംസ്ഥാനങ്ങളിലായി 150ഓളം ലൊക്കേഷനുകളിൽ നടത്തിയ പരിശോധന നടത്തി. 106 പിഎഫ്‌ഐ നേതാക്കളും അംഗങ്ങളുമാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായത്.
പിഎഫ്‌ഐ ഭീകരരെ പിടികൂടി ചോദ്യം ചെയ്യുന്നതിനും, വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി വിമാനങ്ങൾ ഉൾപ്പെടെ കൃത്യസമയത്ത് സജ്ജീകരിച്ചിരുന്നു. ഈ സമയമത്രയും ഓപ്പറേഷന്റെ മുഴുവൻ കാര്യങ്ങളും ഏകോപിപ്പിച്ചത് അജിത് ഡോവലാണ്. ഈ പരിശോധന നടത്തിയ ഒരിടത്തും ഒരു ബുള്ളറ്റ് പോലും പ്രയോഗിക്കേണ്ടി വന്നില്ലെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണെന്നാണ് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്.
Comments