ഡൽഹി: ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾക്ക് പങ്കില്ല എന്നാണ് കരുതുന്നതെങ്കിൽ പ്രതികരിക്കാനില്ല എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ വഴിവിട്ട നിലപാടുകൾക്കെതിരെ രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ ഗവർണർക്കെതിരെ ആരോപണങ്ങളുമായി മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു. ഇതിൽ പ്രതികരണം ചോദിക്കുകയായിരുന്നു മാദ്ധ്യമ പ്രവർത്തകർ. എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് മൗനം പാലിക്കുന്നവരോട് ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു ഗവർണറുടെ നിലപാട്.
മുഖ്യമന്ത്രിയുടെ മാദ്ധ്യമങ്ങളോടുള്ള വിമർശനങ്ങൾക്ക് നിങ്ങൾക്ക് മൗനം. ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി ഇല്ല. മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഗവണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാദ്ധ്യമങ്ങൾ കാത്തു നിൽക്കുമ്പോൾ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. ആ മര്യാദയാണ് താൻ ചെയ്തതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
നിങ്ങളുടെ അത്മാഭിമാനത്തിന് എതിരല്ല മുഖ്യമന്ത്രിയുടെ പരാമർശമെങ്കിൽ, ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾക്ക് പങ്കില്ലെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ പ്രതികരിക്കാനില്ല എന്നാണ് ഗവർണർ പറഞ്ഞത്. അതേസമയം, ഗവർണർ നിരസിച്ച സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തന്നെ സന്ദർശിക്കാനെത്തിയ മന്ത്രി എം.ബി.രാജേഷിനോട് പരിപാടിയിൽ പങ്കെടുക്കില്ല എന്ന് ഗവർണർ തുറന്നു പറഞ്ഞിരുന്നു. ഒക്ടോബർ 2-നാണ് ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടക്കുന്നത്.
Comments