എറണാകുളം : കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ മലബാറിലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം നടത്തി ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം .
ചിത്രങ്ങൾ സ്ഥാപിച്ചതിനെതിരെ സ്റ്റേഷനിൽ ഉദ്ഘാടന സമയത്ത് തന്നെ ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു. നനാഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ. ചിത്രം സ്ഥാപിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യം ഉണ്ടെന്നും അവ നീക്കണം എന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയതായും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ മഹത്വവൽക്കരിക്കുന്ന ഒരു പ്രദർശനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇരകളായ ഹിന്ദുക്കളുടെ ഓർമ്മകളുടെ മുറിവിൽ കാന്താരി മുളക് തേക്കുന്ന പോലുള്ള ഒരു പ്രവൃത്തിയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിനെതിരെ തൃപ്പൂണിത്തുറ രാജകുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മലബാറിൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയം കുന്നന്റെ ചിത്രം ഉൾപ്പെടുത്തിയിട്ട് തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഒഴിവാക്കിയെന്ന് രാജകുടുംബം ആരോപിച്ചു .തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ് മെട്രോ അധികൃതർ ക്ഷണിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരുടെ ചിത്രങ്ങളും മലബാർ കലാപത്തെക്കുറിച്ചുള്ള വിവരണവുമാണ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. മെട്രോ അധികൃതർ യഥാർത്ഥത്തിൽ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള ചിത്രങ്ങളും വിവരണങ്ങളും നൽകാൻ തയ്യാറാണെന്നും രാജകുടുംബം പറഞ്ഞു.
Comments