ന്യൂഡൽഹി:കാനഡയിൽ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ച് വരുന്ന വിദ്വേഷ ആക്രമണത്തിൽ രാജ്യത്ത് നിന്നുള്ള പ്രവാസികളും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കാനഡയിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും ജാഗരൂകരാകണെന്ന് വിദേകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. കാനഡയിലേക്ക് പോകുന്നവരും അവിടെ തുടരുന്നവരും ഹൈക്കമ്മീഷൻ, കൊൺസുലേറ്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ കാനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൃത്യമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കമ്മീഷൻ/ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇതെ തുടർന്ന് കാനഡയിലുള്ളവരും അവിടേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈന്ദവക്ഷേത്രങ്ങൾക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങൾക്ക് നേരെയും മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് മതമൗലികവാദികൾ അക്രമം അഴിച്ച് വിട്ടത്.കാനഡയിൽ ഖാലിസ്ഥാനെ പിന്തുണച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടത്തിയിരുന്നു.സിഖ്സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ ആഹ്വാനം അനുസരിച്ചാണ് പ്രത്യേക സിഖ് രാജ്യമെന്ന റഫറണ്ടത്തിനായി വോട്ടിംഗ് നടന്നത്. സിഖ് ഭീകരരുടെ നീക്കത്തിൽ കാനഡ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
Comments