കൊച്ചി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോലീസിനെയും നാട്ടുകാരെയും ചുറ്റിച്ചിരുന്ന ബർമുഡ കള്ളൻ പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതി ആയ ഇരിങ്ങോൾ സ്വദേശി ജോസ് മാത്യുവാണ് പിടിയിലായത്. ബർമുഡ ധരിച്ച് കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ച് നടന്ന് പോകുന്ന രീതി പിന്തുടരുന്നതിനാലാണ് ഇയാൾക്ക് ബർമുഡ കള്ളൻ എന്ന പേര് ലഭിച്ചത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇരുപതോളം മോഷണക്കേസുകളാണ് തെളിഞ്ഞത്. ജനൽക്കമ്പികൾ അറത്തുമാറ്റിയും വാതിലുകളിൽ ദ്വാരമുണ്ടാക്കിയും അകത്തു കയറി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയാണ് പതിവ്. മൂന്ന് മാസം മുൻപ് ഇത്തരത്തിൽ നടത്തിയ മോഷണകേസിലാണ് ഇയാൾ പിടിയിലായത്. വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് ഇയാൾ 16 പവൻ സ്വർണവും പണവും കവർന്നിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മറ്റ് 20 കേസുകളും തെളിഞ്ഞത്.
എഴു വർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റയ്ക്കാണ് താമസം. പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. മോഷണം നടത്തേണ്ട ആൾത്താമസമുള്ള സമ്പന്നരുടെ വീടുകൾ ജോസ് മാത്യു നേരത്തെ കണ്ട് വയ്ക്കും. പുലർച്ചെ ബർമുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു നടന്നു പോവുകയാണ് രീതി.പോലീസിനെ കബളിപ്പിക്കാനാണ് ഈ രീതിയിൽ നടക്കുന്നത്. വാതിലുകളും ജനലുകളും തുറക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു.
മുഖവും തലയും മൂടിയാണ് മോഷണം നടത്തുന്നത്. വാതിലിൽ ചെറിയ ദ്വാരങ്ങളും ചതുരാകൃതിയിൽ വിടവും സൃഷ്ടിച്ച് പൂട്ട് തുറക്കുകയാണ് രീതി. കഴിഞ്ഞ ദിവസം അല്ലപ്രയിൽ നടന്ന മോഷണ ശ്രമത്തിന് പിന്നിലും ഇയാൾ ആണെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സിസിടിവിയിൽ നിരവധി തവണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
Comments