ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നതിന് ഇഡിയ്ക്ക് അനുമതി നൽകി പ്രത്യേക കോടതി. ഡൽഹിയിലെ പിഎഫ്ഐയുടെ പ്രസിഡന്റ് പെർവേസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഇല്യാസ്, ഓഫീസ് സെക്രട്ടറി അബ്ദുൾ മുഖിത് എന്നിവർ സംഭാവനയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് സംബന്ധിച്ച കേസിലാകും ഇഡി ചോദ്യം ചെയ്യുക. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനയും പ്രതികളുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് ഇഡി വ്യക്തമാക്കി.
പിഎഫ്ഐയുടെ പ്രസിഡന്റ് പെർവേസ് ഡൽഹിയിൽ അനധികൃത ഫണ്ട് ശേഖരണം നടത്തിയതായി സമ്മതിച്ചു. പിരിച്ചെടുത്ത തുക പിഎഫ്ഐ അനുഭാവികളിൽ നിന്ന് ലഭിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ പണം നൽകിയവരുടെ മൊഴിയിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഇയാൾ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറുകയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
2018-ൽ പിഎഫ്ഐക്കെതിരെ നടത്തിയ അന്വേഷണത്തിൽ 120 കോടിയിലധികം രൂപ പിഎഫ്ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ വർഷങ്ങളായി നിക്ഷേപിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലുള്ള പങ്കും ഇഡി അന്വേഷിക്കുമെന്ന് അറിയിച്ചു. കുറ്റകൃത്യം മറച്ചുവെയ്ക്കൽ, അനധികൃത പണം കൈവശം വെയ്ക്കൽ, ഉപയോഗിക്കൽ എന്നിവയുൾപ്പെടെ പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി.
Comments