കണ്ണൂർ; എൻഐഎ റെയ്ഡിന്റെ മറവിൽ സംസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റാൻ ശ്രമിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ. കണ്ണൂർ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് പോലീസ്. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടുകൂടിയ ആക്രമണങ്ങളാണ് ഉണ്ടായത്. ജില്ലാ നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമികൾ ബോംബുമായി തെരുവിൽ അഴിഞ്ഞാടിയതെന്ന് പോലീസ് കണ്ടെത്തി.
പെട്ടെന്ന് പ്രഖ്യാപിച്ച ഹർത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് ജില്ലാ നേതാക്കൾ നിർദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.
ഇന്നലെ ഹർത്താലിന്റെ മറവിൽ മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പോപ്പുലർഫ്രണ്ട് ഭീകരർ ബോംബെറിഞ്ഞിരുന്നു, ഇരിട്ടിയിൽ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന ആൾക്ക് നേരെയും പാലോട്ട് പള്ളിയിൽ ലോറിക്ക് നേരെയും പത്രവാഹനത്തിന് നേരെയും ബോംബ് ആക്രമണമുണ്ടായിരുന്നു.
ജില്ലയിൽ അക്രമം നടത്തിയ 13 പിഎഫ്ഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം കണ്ണൂരിൽ വീണ്ടും ബോംബേറുണ്ടായി.പാനൂരിൽ ലീഗ് നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം.മൊകേരി പഞ്ചായത്ത് പ്രസിഡന്റ് അസീസ് കാങ്ങാടന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments