ന്യൂഡൽഹി: ഇന്ത്യയെ നോട്ടം കൊണ്ട് പോലും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായി ഇന്ത്യ നടത്തുന്ന പ്രതിരോധ നില തുല്യമാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുടെ അദ്ധ്യക്ഷതയിൽ ദീൻ ദയാൽ ഉപാധ്യായയുടെ അഞ്ച് വാല്യത്തിലുള്ള പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന 1964ൽ ആദ്യ ന്യൂക്ലിയർ ബോംബ് നിർമ്മിച്ചപ്പോൾ ഇന്ത്യയും ന്യൂക്ലിയർ ബോംബ് നിർമ്മാണത്തിന് നേതൃത്വം നല്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ദീൻ ദയാൽ ഉപാധ്യായയാണ്. 1998ൽ ഇന്ത്യ ന്യുക്ലിയർ ബോംബ് നിർമ്മിച്ച് രാജസ്ഥാനിൽ പരീക്ഷണം നടത്തി. ഇന്ത്യ വികസിപ്പെച്ചെടുത്ത ന്യൂക്ലിയർ ബോംബ് മറ്റൊരു രാജ്യത്തിന് ഭീഷണി ആകാനല്ല നിർമ്മിച്ചത് മറിച്ച് രാജ്യത്തിന് സ്വയം പ്രതിരോധം തീർക്കാൻ വേണ്ടിയാണെന്നാണ് ദീൻ ദയാൽ ജി പറഞ്ഞതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇത്തരം പ്രതിരോധ സംവിധാനങ്ങൾ നിലനിൽക്കുന്നത് മൂലം ഇന്ത്യൻ സൈന്യത്തിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിനെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ ശക്തമായി പ്രതിരോധിക്കാനുള്ള ശേഷി സൈന്യത്തിനുണ്ട്. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ സ്വപ്നമായിരുന്നു പ്രതിരോധ നിർമ്മാണ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുകയെന്നത്. ഇന്ത്യ ഇന്ന് സ്വന്തമായി യുദ്ധോപകരണങ്ങൾ നിർമ്മിക്കുക മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുക കൂടി ചെയ്യുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ സഫലീകരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൈന്യത്തിനാവശ്യമായ 310 ഓളം പ്രതിരോധ ഉപകരണങ്ങളുടെ മൂന്ന് തരത്തിലുള്ള ലിസ്റ്റുകൾ രാജ്യത്തിനകത്തുള്ള നിർമ്മാണ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇവരുമായുള്ള കരാർ തീർന്നതിന് ശേഷമേ രാജ്യത്തിന് പുറത്തേക്ക് നൽകുകയുള്ളൂ. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങളാകും ഇവയെല്ലാം. ബജറ്റിൽ അനുവദിച്ച തുകയുടെ ഭൂരിഭാഗവും രാജ്യത്തിനകത്ത് നിർമ്മിക്കുന്ന ഉപകരണങ്ങൾ വാങ്ങാനാകും ഉപയോഗിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments