ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ആലപ്പുഴ നഗരത്തിലാണ് കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത്. ഉത്തർപ്രദേശ് സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്റെ മകൻ സെയ്ഫ് അലിയാണ് (27) മരിച്ചത്. ഇയാൾ കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ആലപ്പുഴ കൊട്ടാര പാലത്തിന് സമീപമായിരുന്നു അപകടം. ഭക്ഷണം കഴിച്ച ശേഷം ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് സൈക്കിളിൽ പോകുന്ന വഴി ബസ് ഇടിക്കുകയായിരുന്നു. യുവാവ് സഞ്ചരിച്ച അതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് സൈക്കിളിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു.
വേഗതയിൽ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും റോഡിലേയ്ക്ക് സെയ്ഫ് അലി തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോപ്പുംപടിയിൽ നിന്ന് ആലപ്പുഴയിലെത്തി വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസാണ് യുവാവിനെ ഇടിച്ചു വീഴ്ത്തിയത്.
Comments