ഖൈബർ പക്തൂൺക്വ: വടക്കൻ വസീറിസ്ഥാനിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പാകിസ്താനി സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ പാക് ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നിൽ താലിബാൻ ആണെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ ആരോപിക്കുന്നു.
വടക്കൻ വസീറിസ്ഥാനിൽ ബുധനാഴ്ച നടന്ന വെടിവെപ്പിലും പാക് സൈനികൻ കൊല്ലപ്പെട്ടിരുന്നു. അക്രമികൾ സൈനിക പോസ്റ്റുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ ഭീകരവാദികളാണ് വടക്കൻ വസീറിസ്ഥാനിൽ പാക് സൈനികർക്ക് നേരെ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിടുന്നതെന്നാണ് പാകിസ്താന്റെ ആരോപണം. തെഹ്രീക് ഇ താലിബാൻ പാകിസ്താൻ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് & സിറിയ എന്നീ സംഘടനകളാണ് പ്രധാനമായും പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്നത് എന്നാണ് വിവരം.
ഡ്യൂറൻഡ് രേഖയെ ചൊല്ലി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് പരസ്പരമുള്ള ആക്രമണങ്ങൾ.
Comments