കണ്ണൂർ : അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കണ്ണൂരിൽ അക്രമം അഴിച്ച് വിട്ട സംസ്ഥാന- ജില്ലാ നേതാക്കളെ കേസിൽ പ്രതി ചേർത്തു. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഉൾപ്പടെയുള്ളവരാണ് പ്രതി ചേർക്കപ്പെട്ടത്. ഹർത്താൽ നടത്താൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേർത്തത് . നേതാക്കൾക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തും.
ഇതിന് പുറമെ ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, ഡിവിഷണൽ പ്രസിഡന്റ്,സെക്രട്ടറി,തുടങ്ങിയ ഭാരവാഹികളും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നേതാക്കൾക്ക് എതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 23 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
വയനാട്ടിൽ ഹർത്താലിൽ അക്രമം നടത്തിയ 86 പിഎഫ്ഐ പ്രവർത്തകർ റിമാൻഡിലാണ്. 4 ദിവസത്തേയ്ക്ക് മാനന്തവാടി മജിസ്ട്രേറ്റ് കോടതിയാണ് 86 പേരെ റിമാൻഡ് ചെയ്തത്. പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ
തീവ്രവാദകേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങിയിരിക്കുകയാണ് എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സി.എ.റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക.
ഹർത്താൽ ആക്രമണങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1287 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കി.തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേർ കരുതൽ തടങ്കലിലാണ്.
Comments