തിരുപ്പതി: ലോകപ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്. 85,000 കോടിയിലധികം രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് കണക്ക്. 14 ടൺ സ്വർണശേഖരവും ഉണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് സ്വത്ത് വിവരങ്ങളുടെ പൂർണരൂപം ട്രസ്റ്റ് പുറത്ത് വിട്ടത്. 85,705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിന് ആകെ ഉള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കർ ഭൂമിയുമുണ്ട്. തിരുപ്പതിയിൽ മാത്രം 40 ഏക്കർ ഹൗസിങ് പ്ലോട്ടുകൾ, 960 കെട്ടിടങ്ങൾ, തിരുപ്പതിക്ക് സമീപമുള്ള ചന്ദ്രഗിരിയിൽ 2800 ഏക്കർ ഭൂമി, കൃഷിക്ക് മാത്രമായി 2,231 ഏക്കർ സ്ഥലം. ചിറ്റൂരിൽ 16 ഏക്കർ ഭൂമി എന്നിവയുണ്ട്. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്.
14 ടൺ സ്വർണശേഖരമാണ് ക്ഷേത്രത്തിന് സ്വന്തമായുള്ളത്. ഇതിന്റെ ആകെ വിപണി മൂല്യം കണക്കാക്കിയാൽ രണ്ട് ലക്ഷം കോടി രൂപയിലധികം വരും. കഴിഞ്ഞ എട്ട് വർഷമായി ക്ഷേത്രത്തിന്റെ പേരിലുള്ള ഒരു ഭൂമിയും വിറ്റിട്ടില്ല. 1974 മുതൽ 2014 വരെ വിവിധ കാരണങ്ങൾ കൊണ്ട് 113 ഇടങ്ങളിലെ ഭൂമി വിറ്റിരുന്നു. വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടി രൂപക്ക് മുകളിലാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷം മാത്രം ഭണ്ഡാരത്തിലേക്കുള്ള കാണിക്കയായി ലഭിച്ചത് 700 കോടി രൂപയാണ്. 300 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടി ട്രസ്റ്റ് പദ്ധതി ഇടുന്നുണ്ട്.
Comments