ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഇന്ത്യക്കെതിരായി പക്ഷപാതപരമായി പെരുമാറുന്നു; അമേരിക്കൻ മാദ്ധ്യമങ്ങളെ പേരെടുത്ത് വിമർശിച്ച് എസ് ജയശങ്കർ
വാഷിംഗ്ടൺ: അമേരിക്കൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇന്ത്യയ്ക്കെതിരായി പക്ഷപാതപരമായി വാർത്തകൾ നൽകുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങളെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം വിമർശിച്ചത്. ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ചിലതിന് പക്ഷപാതം ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.ഇന്ത്യ സ്വന്തം വഴിയ്ക്ക് കാര്യങ്ങൾ നീക്കിയാലും, തങ്ങൾ മാത്രമാണ് രാജ്യത്തിന്റെ താൽപര്യങ്ങളുടെ സംരക്ഷകരും രൂപകൽപ്പകരും എന്ന് കരുതുന്നവർക്ക് ഇന്ത്യയിൽ സ്ഥാനം നഷ്ടപ്പെടും. സംവാദകർ പുറത്ത് വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമേരിക്കയിലടക്കം ഇന്ത്യ വിരുദ്ധർ സജീവമാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി. അത്തരം ഗ്രൂപ്പുകൾ പുറത്ത് നിന്ന് വിജയിക്കാൻ ശ്രമിക്കുമെന്നും അല്ലെങ്കിൽ പുറത്ത് നിന്ന് ഇന്ത്യയെ രൂപപ്പെടുത്താൻ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
‘ഞാൻ മാദ്ധ്യമങ്ങളെ നോക്കുന്നു.നിങ്ങൾക്കറിയാവുന്ന ചില പത്രങ്ങളുണ്ട്. ഈ പട്ടണത്തിൽ അവർ എന്താണ് എഴുതാൻ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.മിക്ക അമേരിക്കക്കാർക്കും എന്താണ് യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്ത് സംഭവിക്കുന്നതെന്ന് അറിയില്ല. അത് കൊണ്ട് തന്നെ നമ്മളെ വിലയിരുത്താൻ മറ്റുള്ളവരെ അനുവദിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു മത്സരലോകമാണ്.നമ്മുടെ കാഴ്ചപ്പാടുകൾ പുറത്തെടുക്കേണ്ടതുണ്ട്. അതാണ് നിങ്ങൾക്കുള്ള എന്റെ സന്ദേശമെന്ന് എസ് ജയശങ്കർ പറഞ്ഞു.
കശ്മീർ വിഷയത്തെ മാദ്ധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുന്നതും കേന്ദ്രമന്ത്രി വിമർശിച്ചു. മാദ്ധ്യമങ്ങൾ എന്താണ് കവർ ചെയ്യുന്നത്? എന്താണ് കവർ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു . അങ്ങനെയാണ് പല അഭിപ്രായങ്ങളും ധാരണകളും രൂപപ്പെടുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് യുഎസ് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പലതും യഥാർത്ഥമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സുരക്ഷയെ കരുതി ചില സമയങ്ങളിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നവരോട് എന്ത് പറയാൻ, ഇന്റർനെറ്റ് നിയന്ത്രണം മനുഷ്യജീവനേക്കാൾ വലുതാണെന്ന് പറയുന്ന ഘട്ടത്തിൽ നിങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ എന്ത് പറയാൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ പല ആഭ്യന്തരപ്രശ്നങ്ങളും പല മുഖ്യധാരാ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം.
Comments