ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിയുടെ ഭാവി പ്രതിസന്ധിയിൽ. മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തുറന്നപോരിലേക്ക് കടന്നതോടെ കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി പദം വിട്ട് നൽകില്ലെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി.തന്റെ വിശ്വസ്തരിൽ ആരെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. ഗെഹ്ലോട്ട് പക്ഷത്തെ 90 ലധികം എംഎൽഎമാർ രാജി ഭീഷണി മുഴക്കിയതോടെ അദ്ധ്യക്ഷപദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
ഹൈക്കമാൻഡിനെ ഇത്രമേൽ വലിയ ആശയക്കുഴപ്പത്തിനും ആശങ്കയിലുമാഴ്ത്തിയ അശോക് ഗെഹ്ലോട്ടിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.ഗെഹ്ലോട്ടിനെതിരെ ഒരു വിഭാഗം നേതാക്കളും രംഗത്തെത്തിയിരുന്നു. സച്ചിനെതിരെ പരാതിയുമായി ഗെഹ്ലോട്ട് പ്രിയങ്ക വാദ്രയെ സമീപിച്ചതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയായി. ഈ സാഹചര്യത്തിൽ അശോകിന് പകരം മുകുൾ വാസ്നിക്കിനെയോ ദിഗ് വിജയ് സിംഗിനേയോ പരിഗണിക്കാനാണ് സാധ്യതയെന്നാണ് വിവരം.
ഇടഞ്ഞുനിൽക്കുന്ന ഗെഹ്ലോട്ട് പക്ഷത്തെ എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കവും പാളിയതോടെ ചേരിപ്പോര് രാജസ്ഥാനിലെ കോൺഗ്രസിന്റെ ഭാവിയ്ക്ക് ഭീഷണിയാവുകയാണ്.
Comments