ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി അപകടം. സംഭവത്തിൽ 31 ഹിന്ദു തീർത്ഥാടകർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ടോടെ പഞ്ചഗഡിലായിരുന്നു സംഭവം. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രശസ്ത ക്ഷേത്രമായ ബോധേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ മഹാലയ ആഘോഷങ്ങൾ നടന്നുവരികയാണ്. ഇതിൽ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ 11 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
അനുവദനീയമായതിനെക്കാൾ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകടത്തിന് കാരണം എന്നാണ് സൂചന. അപകട സമയം ബോട്ടിൽ 70ലധികം പേർ ഉണ്ടായിരുന്നു. മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം സംഭവത്തിൽ അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയെ ജില്ലാ ഭരണകൂടം നിയോഗിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ ബോട്ട് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ച അപകടം ഇതാണെന്ന് അധികൃതർ പറയുന്നത്.
Comments