തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ അന്വേഷണം ദ്രുതഗതിയിലാക്കി എൻഐഎ. പ്രതികളായ നേതാക്കളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായി എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ തിരുവനന്തപുരം സി-ഡാക്കിലാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഫോൺകോൾ രേഖകൾ, വാട്ട്സ്ആപ്പ് ചാറ്റുകൾ, തുടങ്ങിയവ വീണ്ടെടുക്കുന്നതിനായാണ് ശാസ്ത്രീയ പരിശോധനയെന്ന് എഐഎ അറിയിച്ചു.
അറസ്റ്റിലായ നേതാക്കളെ തുടർച്ചയായി മൂന്നാം ദിവസവും ചോദ്യം ചെയ്യുകയാണ്. വിദേശ ഫണ്ടിംഗ്, ഭീകരവാദ റിക്രൂട്ട്മെന്റ് അടക്കമുള്ള വിഷയങ്ങളിലാണ് ചോദ്യം ചെയ്യുന്നത്. നടപടികളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് എൻഐഎ വ്യക്തമാക്കുന്നു.
ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പോലീസിനെ ആക്രമിച്ച പിഎഫ്ഐ പ്രവർത്തകൻ ഷംനാദ് പിടിയിലായി. പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ണൂർ മട്ടന്നൂരിൽ പിഎഫ്ഐ പ്രവർത്തകരുടെയും നേതാക്കളുടെയും ഓഫീസുകളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. വിവിധ ഇടങ്ങളിൽ നടത്തുന്ന റെയ്ഡ് വഴി നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളിലെ ഗൂഢാലോചന കണ്ടെത്തുകയുമാണ് പോലീസ് ലക്ഷ്യമിടുന്നത്.
Comments