ലക്‌നൗ : പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മജീദ് അറസ്റ്റിൽ . ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഖ്നൗവിലെ വിഭൂതിഖണ്ഡ് ബസ് സ്റ്റാൻഡിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കലിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പിഎഫ്‌ഐയുമായും ഐഎസ്‌ഐഎസുമായും ബന്ധമുള്ള ലഘുലേഖകളും കണ്ടെടുത്തു.
സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് മജീദ് ബസ് സ്റ്റാൻഡിൽ എത്തിയത്.മുസ്ലീം യുവാക്കളെ പിഎഫ്ഐയിൽ ചേരാൻ ഇയാൾ പ്രോത്സാഹിപ്പിച്ചിരുന്നു. അതുവഴി പിഎഫ്‌ഐയുടെ ശൃംഖല വിപുലീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഖ്നൗവിലെ ഇന്ദിരാ നഗറിൽ കസ്റ്റഡിയിലെടുത്ത പിഎഫ്ഐ തലവൻ മുഹമ്മദ് വാസിമിന്റെ സുഹൃത്താണ് മജീദ്.
അന്വേഷണ ഏജൻസികളുടെ നടപടിക്ക് പിന്നാലെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധമാണ് പോപ്പുർഫ്രണ്ട് പ്രവർത്തകർ നടത്തിയത്. പരിശോധനയിൽ അറസ്റ്റിലായ പിഎഫ്‌ഐ നേതാക്കളുമായി ബന്ധപ്പെട്ട് പാസ്ബുക്കുകൾ, ചെക്കുകൾ, ഹാർഡ് ഡിസ്‌കുകൾ, ലാപ്ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഡോംഗിളുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. കേരളത്തിൽ നിന്നും നിരവധി പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറമെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിലെ എട്ട് പേരടക്കം പത്തൊൻപത് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
Comments