ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഓഡിയോ ക്ലിപ്പ് ഡാർക്ക് വെബ്ബിൽ 28 കോടി രൂപയ്ക്ക് വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി വിവരം. പാകിസ്താനിലെ പ്രതിപക്ഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുന്ന ഗൗരവമേറിയ ആരോപണം ഉന്നയിച്ചത്. 100 മണിക്കൂറോളം വരുന്ന സംഭാഷണമാണ് ചോർന്നതെന്ന് പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫ് നേതാവ് ഫവാദ് ചൗധരി ആരോപിച്ചു.
ചോർന്ന ഓഡിയോ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷെഹ്ബാസ് ഷെരീഫും ഒരു സർക്കാർ ഉന്നത ഉദ്യോഗസ്ഥനുമായ സംഭാഷണമാണിത്. തന്റെ മരുമകന് വേണ്ടി ഇന്ത്യയിൽ നിന്ന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യാൻ വഴിയുണ്ടാക്കണമെന്ന് പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം വൈസ് പ്രസിഡന്റ് മറിയം നവാസ് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഭാഗങ്ങൾ ഉൾപ്പെടെയാണ് ചോർന്നത്.
മറിയം നവാസിനെക്കൂടാതെ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, നിയമമന്ത്രി അസം തരാർ, ആഭ്യന്തരമന്ത്രി റാണ സനാവുളള മുൻ സ്പീക്കർ അയാസ് സാദ്ദിഖ് തുടങ്ങിയവരുടെ സംഭാഷണങ്ങളും ചോർന്ന ക്ലിപ്പുകളിൽ ഉണ്ട്. ഇന്ധന വില വർദ്ധനവിൽ ധനമന്ത്രിയെ പഴിചാരുന്നത് ഉൾപ്പെടെയുളള സംഭാഷണങ്ങളും ഇതിലുണ്ട്.
അതേസമയം സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി റാണാ സനാവുളള പറഞ്ഞു. ഓഡിയോ ക്ലപ്പുകൾ ഷെരീഫിന്റെ ശബ്ദത്തിൽ വ്യാജമായി ചമച്ചതാണോയെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലുളള ഉദ്യോഗസ്ഥരാണോ ഇതിന് പിന്നിലെന്നും ഉൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കും.
3.5 മില്യൻ ഡോളറിനാണ് സംഭാഷണങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ഫവാദ് ചൗധരി ആരോപിച്ചു. ആണവരാജ്യമായ പാകിസ്താനിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷ പോലും സർക്കാരിന് ഉറപ്പിക്കാനാകുന്നില്ലെന്നും പിന്നെ എങ്ങനെയാണ് രാജ്യസുരക്ഷ ഉറപ്പിക്കുന്നതെന്നും ഫവാദ് ചോദിച്ചു.
Comments