മുംബൈ: രാജ്യത്ത് വർഗീയ കലാപത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ പോപ്പുലർ ഫ്രണ്ട് ഭീകരർ തയ്യാറാക്കിയ പദ്ധതി പുറത്ത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പോപ്പുലർ ഫ്രണ്ടിന്റെ നീക്കം വിദഗ്ധമായി പൊളിച്ചടുക്കിയത്. നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ചാവേർ ആക്രമണം നടത്താൻ ഭീകരർ പദ്ധതി തയ്യാറാക്കിയിരുന്നു. നിരവധി മുതിർന്ന ബിജെപി നേതാക്കളെ വധിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
വിജയദശമി ദിനത്തോട് അനുബന്ധിച്ച് ആർ എസ് എസ് സംഘടിപ്പിക്കുന്ന പരിപാടികളുടെ നേർക്ക് ആക്രമണം നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് ഭീകരർ രഹസ്യമായി വിവര ശേഖരണം നടത്തിയിരുന്നു. കേസിൽ മഹാരാഷ്ട്ര എടിഎസ് വിശദമായ അന്വേഷണം തുടരുകയാണ്.
കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അടമുള്ളവരെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർ ചോർത്തി സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എൻ ഐ എ, ഇഡി ആസ്ഥാനങ്ങളെ കുറിച്ചും പോപ്പുലർ ഫ്രണ്ട് ഭീകരർ വിവരശേഖരണം നടത്തിയിരുന്നു.
എന്നാൽ കേരളം, അസം, ബീഹാർ, ആന്ധ്രാ പ്രദേശ്, ഡൽഹി, ഉത്തർ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ മിന്നൽ പരിശോധന പോപ്പുലർ ഫ്രണ്ടിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. പ്രധാന നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായതോടെ നിർദ്ദേശങ്ങൾ നൽകാൻ ആളില്ലാത്ത സ്ഥിതിയുണ്ടായി. പ്രവർത്തകർ വീരന്മാരായി കരുതിയിരുന്ന ചില നേതാക്കൾ ഒളിവിൽ പോയതോടെ, കെട്ടഴിഞ്ഞ പട്ടം പോലെയായി പോപ്പുലർ ഫ്രണ്ട്.
2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ വിഷൻ 2047‘ എന്ന നയരേഖ എൻ ഐ എ വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനമന്ത്രിയെ ഉൾപ്പെടെ വധിക്കാൻ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ യുവാക്കൾക്ക് ശാരീരിക പരിശീലനം നൽകിയിരുന്നു. ഇതിനായി വലിയ തോതിൽ സംഘടന ധനസമാഹരണം നടത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയെയും കത്വ സംഭവത്തെയും ഹഥ്രസ് സംഭവത്തെയും വർഗീയവത്കരിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത് ‘ഇന്ത്യ വിഷൻ 2047‘ നയരേഖ പ്രകാരമാണോ എന്ന് എൻ ഐ എ പരിശോധിച്ചു വരികയാണ്. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ച് വിവിധ സമരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത രാഷ്ട്രീയ- സാമുദായിക സംഘടനകളെയും കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്.
Comments