ചെന്നൈ: തമിഴ്നാട്ടിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കമ്പം സ്വദേശികളായ വിനോദ് കുമാർ, ഭാര്യ നിത്യ എന്നിവരാണ് അറസ്റ്റിലായത്. വിനോദിന്റെ സുഹൃത്ത് പ്രകാശാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശിന് തന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് വിനോദ് പോലീസിന് മൊഴി നൽകി. എന്നാൽ, തന്റെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നും, ഇതിനാലാണ് അയാളെ കൊലപ്പെടുത്താൻ ഭർത്താവിനോടൊപ്പം ചേർന്ന് പദ്ധതി തയ്യാറാക്കിയതെന്നുമാണ് നിത്യയുടെ മൊഴി. ഓട്ടോ ഡ്രൈവറാണ് വിനോദ് കുമാർ.
പ്രകാശിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം കനാലിൽ തള്ളുകയായിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പ്രകാശിന്റെ ഭാര്യ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസാണ് കൊലപാതകം കണ്ടെത്തിയത്. പ്രകാശിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, നിത്യയുമായി ഇയാൾ നിരന്തരം സംസാരിച്ചിരുന്നതായി പോലീസ് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വില്ലേജ് ഓഫീസിൽ നിന്നും പ്രതികൾ പിടിയിലാകുകയായിരുന്നു.
Comments