തിരുവനന്തപുരം: എസ് ഡി പി ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് സിപിഎം. നിരോധനം കൊണ്ട് ഒരു തീവ്രവാദ പ്രസ്ഥാനത്തിന്റേയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കാട്ടാക്കടയിൽ സി ഐ ടി യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവയെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയത്.
ആരെയെങ്കിലും നിരോധിച്ചതു കൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല. രണ്ട് കൂട്ടർ പരസ്പരം ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് അതിന്റെ ഒരു ഭാഗത്തെ മാത്രം നിരോധിക്കാൻ പുറപ്പെട്ടാൽ ആ നിരോധനത്തിന്റെ ഭാഗമായുണ്ടാകുന്ന അനന്തര ഫലം കൂടുതൽ വർഗീയത രൂപപ്പെടാൻ ശക്തിപ്പെടാനും കാരണമാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് വിഷയം ആളിക്കത്തിക്കേണ്ടത് ആർ എസ് എസിന്റെ ആവശ്യമാണെന്നും ഗോവിന്ദൻ ആരോപിച്ചു.
നേരത്തേ, സിപിഎം ലോക്സഭാംഗം എ എം ആരിഫും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ നടന്ന റെയ്ഡുകൾക്ക് എതിരായ നിലപാടാണ് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്വീകരിച്ചത്. റെയ്ഡ് നടത്തിയത് എന്തിനെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം.
Comments