ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിലകൊള്ളുമ്പോൾ പ്രശ്ന പരിഹാരത്തിനായി നെട്ടോട്ടമോടി പാർട്ടി ദേശീയ നേതാക്കൾ. രാജി ഭീഷണിയുമായി നൂറു കണക്കിന് എം എൽ എമാർ പാർട്ടിയെ വെല്ലുവിളിക്കുമ്പോൾ, ഇങ്ങ് കേരളത്തിൽ കുട്ടികളോടൊപ്പം പന്ത് കളിച്ച് ഉല്ലസിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനെന്ന പേരിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുമ്പോൾ, കോൺഗ്രസ് തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്.
റോമാ സാമ്രാജ്യം കത്തിയമരുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതിന് സമാനമായി വിമർശകർ ഉയർത്തിക്കാട്ടുകയാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ഏർപ്പെടുന്ന വിനോദങ്ങൾ. പാലക്കാട്ട് കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് രാഹുൽ ഗാന്ധി ഇന്നത്തെ യാത്രയിൽ ആഹ്ലാദം പങ്കു വെച്ചത്. ഇതിന്റെ വീഡിയോയും കോൺഗ്രസ് ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്. ഇതിന് താഴെ വലിയ വിമർശനങ്ങൾ നിറഞ്ഞ കമന്റുകളാണ് പ്രവഹിക്കുന്നത്. രാഷ്ട്രീയമായി ഇനി എന്നാണ് രാഹുലിന് പാകത വരുക എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾ.
ये भविष्य ही तो संवारना है और इनके लिए हर मुश्किल से टकरा जाना है।#BharatJodoYatra pic.twitter.com/24R5Jvm9gY
— Congress (@INCIndia) September 26, 2022
അതേസമയം രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി അജയ് മാക്കനും മല്ലികാർജ്ജുൻ ഖാർഗെയും നിരന്തരം ജയ്പൂരിലേക്കും ഡൽഹിയിലേക്കും മാറി മാറി പറക്കുകയാണ്. നിലപാട് മയപ്പെടുത്താതെ ഗെഹ്ലോട്ട് പക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ സച്ചിൻ പൈലറ്റ് പക്ഷവും നിലയുറപ്പിക്കുമ്പോൾ, നേതാക്കൾക്ക് അൽപ്പം റിലാക്സ് ചെയ്യാൻ രാഹുൽ ഗാന്ധിയുടെ ഫുട്ബോൾ വീഡിയോ കാണാവുന്നതാണ് എന്ന ഉപദേശവും ട്വീറ്റുകളായി നിറയുന്നുണ്ട്.
Comments