ടെഹ്റാൻ; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ലധികമെന്ന് റിപ്പോർട്ട്. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ തെരുവിലിറങ്ങിയ വനിതകളെ നിഷ്കരുണം വെടിവെച്ച് കൊല്ലുകയാണ് ഇറാനിയൻ സുരക്ഷാ സേന. നിയമങ്ങൾ തെറ്റിക്കുന്നവർക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്.
നഗരത്തിൽ മുടി മുറിച്ച് പ്രതിഷേധിച്ച് വൈറലായ ഹാദിസ് നജാഫി എന്ന 20 കാരിയെ ഇന്നലെ രാത്രി സുരക്ഷാ സേന വെടിവെച്ച് കൊന്നു. ഇറാനിലെ അൽബോർസ് സ്വദേശിനിയായ യുവതിയുടെ മുഖത്തും,നെഞ്ചിലും,കഴുത്തിലുമായി ആറ് വെടിയുണ്ടകളാണ് ഏറ്റത്. ഇസ്ലാമിക നിയമങ്ങൾ തെറ്റിക്കുന്നവർക്കുള്ള താക്കീതെന്ന് ആക്രോശിച്ചാണ് സുരക്ഷാ സേന മറ്റ് പ്രതിഷേധക്കാർക്ക് മുന്നിലിട്ട് യുവതിയെ കൊന്നു തള്ളിയത്. സുരക്ഷാ സേന വധിച്ച ഹാദിസിന്റെ മുടിമുറിയ്ക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.നിരവധി പേർക്കാണ് സമരത്തിനിറങ്ങാൻ ഇത് പ്രേരണയായത്. ഇതിന് പ്രതികാരമെന്നോണമാണ് യുവതിയുടെ കൊലപാതകം.
നേരത്തെ ഹിജാബ് വിരുദ്ധ പ്രതിഷേധം നയിക്കുന്ന സ്ത്രീകൾക്ക് താക്കീതുമായി പ്രസിഡന്റ് ഇബ്രാഹിം റെയ്സി രംഗത്തെത്തിയിരുന്നു. രാജ്യത്ത് അശാന്തി തരംഗമാണെന്നും കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും സമാധാനത്തെയും കരുതി കലാപകാരികൾക്കെതിരെ നിർണ്ണായക നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാദ്ധ്യമപ്രവർത്തകയെ നേരത്തെ ഇറാനിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 600 ലധികം പേരാണ് ഇത് വരെ അറസ്റ്റിലായത്. നിരവധി പേർ വീട്ടുതടങ്കലിലാണെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് മഹ്സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയത്. മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദത്തിലെത്തിച്ച് ക്രൂരമർദ്ദനത്തിനിരയാക്കുകയായിരുന്നു.
Comments