ന്യൂഡൽഹി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം. പേപ്പട്ടികളേയും അക്രമകാരികളായ തെരുവ് നായകളേയും കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഇതിനുള്ള അപേക്ഷയും കോടതിയിൽ ഫയൽ ചെയ്തു. പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങൾ വ്യാപിക്കുമ്പോൾ രോഗ വ്യാപികളായ പക്ഷികളേയും മൃഗങ്ങളേയും കൊല്ലാറുണ്ട്. എന്നാൽ നിലവിൽ പേപ്പട്ടികളേയും അക്രമകാരികളായ നായകളേയും കൊല്ലുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇവരെ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാർപ്പിക്കുകയാണ് പതിവ്. എന്നാൽ സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും പ്രകാരം പേപ്പട്ടികളേയും അക്രമകാരികളായ തെരുവുനായകളേയും കൊല്ലാം. ഇത്തരം തെരുവുനായകളെ കൊല്ലാൻ അനുമതി വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുതലായ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി വാക്‌സിനേഷൻ നടപ്പാക്കി വരികയാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.
Comments