മോസ്കോ: സ്കൂളിൽ വെടിവെപ്പ് നടത്തി 13 പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് വ്ലാദിമിർ പുടിൻ. സ്കൂളിൽ കുട്ടികൾക്കും ജീവനക്കാർക്കും നേരെ നടന്നത് മനുഷ്യത്വ രഹിതമായ ആക്രമണമാണെന്ന് പുടിൻ ആരോപിച്ചു. മരണപ്പെട്ടവരുടെ കുടുബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ പുടിൻ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
ഉരാൾസ് പ്രവിശ്യയിലെ ഇഷേവ്സ്ക് എന്ന നഗരത്തിലാണ് സ്കൂളിലേയ്ക്ക് തോക്കുമായി എത്തിയ അക്രമി നിറയൊഴിച്ചത്. രണ്ട് സുരക്ഷാ ജീവനക്കാരെ ആദ്യം വെടിവിച്ചിട്ട ശേഷമാണ് സ്കൂളിനകത്തേക്ക് പ്രവേശിച്ചത്. അക്രമിയുടെ വെടിയേറ്റ് 5 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. അക്രമത്തിൽ 20 പേർക്ക് പരിക്കേറ്റു. ഒരാഴ്ചത്തെ ദു:ഖാചരണമാണ് മേഖലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.
നിയോ-നാസി ഫാസിസ്റ്റ് സംഘത്തിൽപ്പെട്ട വ്യക്തിയാണ് അക്രമം നടത്തിയത്. സ്കൂൾ പോലീസ് വളഞ്ഞതോടെ അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമി ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ വർഷം മൂന്നാം തവണയാണ് റഷ്യയിൽ സ്കൂളിൽ ആക്രമണം നടക്കുന്നത്. ഏപ്രിലിൽ ഒരു കിൻഡർഗാർട്ടനിലും മെയ് മാസത്തിൽ ഒരു സ്കൂളിലും തോക് ധാരികൾ ആക്രമണം നടത്തിയിരുന്നു. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് കുട്ടികളടക്കം ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.
Comments