ഗുവാഹട്ടി: ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. പോപ്പുലർഫ്രണ്ട് അസം സംസ്ഥാന അദ്ധ്യക്ഷൻ അമീനുൾ ഹഖ്വ്, പശ്ചിമ ബംഗാൾ അദ്ധ്യക്ഷൻ മിനാറുൾ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം അസമിൽ നടത്തിയ പരിശോധനയിൽ ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായവരുടെ എണ്ണം 37 ആയി.
അൽ ഖ്വായ്ദയുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹഖ്വിനെയും മിനാറുളിനെയും പോലീസ് അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ചത് ഇരുവരും ചേർന്നാണെന്ന് പോലീസ് പറഞ്ഞു. അൽ ഖ്വായ്ദയ്ക്ക് പുറമേ ഇരുവർക്കും ബംഗ്ലാദേശി ഭീകര സംഘടനയായ അനസുറല്ല ബംഗ്ലാ ടീമുമായും ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലർഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് മിനാറുൾ ഷെയ്ഖ്. അസമുൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പോപ്പുലർഫ്രണ്ട് നേതൃത്വങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത് ഇയാളാണ്. 2019 ൽ പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ അസമിൽ കലാപം ഉണ്ടാക്കാൻ ധനസമാഹരണം നടത്തിയത് മിനാറുൾ ആണ്.
അതേസമയം അസമിൽ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്. കമ്രുപ്പ്, ഗോൽപ്പാറ, ദുബ്രി, ബർപ്പെട്ട, ബഗ്സ, കരീംഗഞ്ച്, ഉദൽഗുരി, ദരാംഗ് എന്നിവിടങ്ങളിലാണ് പരിശോധന.
Comments