ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ അന്വേഷണ ഏജൻസികൾ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 250 പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. കേരളം, മഹാരാഷ്ട്ര, കർണാടക, അസം, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ഇന്ന് പരിശോധന. പോലീസിന്റെയും എൻഐഎയുടെയും സംഘങ്ങളാണ് സംസ്ഥാനങ്ങളിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.
കർണാടകയിൽ പോലീസ് നടത്തിയ പരിശോധനയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കൊപ്പം എസ്ഡിപിഐ പ്രവർത്തകരും പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു സംഘടനകളിൽ നിന്നുമുള്ള 80 ഓളം പ്രവർത്തകരെയാണ് പിടികൂടിയത്. പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. പോലീസിന്റെ പരിശോധനയിലും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉത്തർപ്രദേശിൽ നിന്നും 57 പോപ്പുലർഫ്രണ്ടുകാരാണ് പിടിയിലായിട്ടുള്ളത്. ഭീകര വിരുദ്ധ സ്ക്വാഡും, പോലീസിന്റെ പ്രത്യേക സംഘവും, പോലീസും ചേർന്നായിരുന്നു പരിശോധന. നിർണായക രേഖകൾ ഉൾപ്പെടെ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പിടിയിലായവർക്കെതിരെ നടപടി സ്വീകരിക്കുക.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 40 പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ഔറംഗബാദ്, സോലാപൂർ, അമരാവതി, പൂനെ, താനെ, മുംബൈ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പോലീസ് ആണ് ഇവിടങ്ങളിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും പരിശോധന നടത്തിയത്. ആറ് എസ്ഡിപിഐ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. ഡൽഹിയിൽ നിന്നും 30 പോപ്പുലർഫ്രണ്ട് പ്രവർത്തകരെയും, അസമിൽ നിന്ന് 37 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments