പാലക്കാട്: ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ അന്വേഷണ ഏജൻസികൾ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വലിയ തരത്തിലുള്ള റെയ്ഡാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.
കൽമണ്ഡപം, ചടനാം കുറുശ്ശി, ബി.ഒ.സി റോഡ്, ശംഖുവാരത്തോട് എന്നിവിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിനൊപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ജോലി സ്ഥലങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഏപ്രിൽ 16-നാണ് ജില്ലയിൽ ആർഎസ്എസ് പ്രവർത്തകൻ മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയിൽക്കയറി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. പി.എഫ്.ഐ പാലക്കാട് സൗത്ത് ജില്ലാസെക്രട്ടറി പട്ടാമ്പി മുതുതല കൊടുമുണ്ട തോട്ടിൻകര പൊന്നാത്തുകുഴിയിൽ വീട്ടിൽ അബൂബക്കർ സിദ്ധിഖ് അടക്കം 39 പേരാണ് ശ്രീനിവാസൻ വധ കേസിൽ അറസ്റ്റിലായിട്ടുള്ളത്.
ശ്രീനിവാസനെ കൊല ചെയ്യുന്നതിന് മാസങ്ങൾക്കു മുമ്പാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജില്ലയിൽ വിവിധ ഇടങ്ങളിലായി പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ അക്രമങ്ങൾ നടന്നു വരുന്നുണ്ട്. പലയിടങ്ങളിലും തെരുവുകളിൽ വർഗീയ പ്രസംഗങ്ങളും കൊലവിളികളും പോപ്പുലർ ഫ്രണ്ട് നേതാക്കൾ നടത്തിയിട്ടുണ്ട്. എൻഐഎയുടെ റെയ്ഡിനോടും അറസ്റ്റിനോടും ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലിലും ജില്ലയിൽ വ്യാപ അക്രമങ്ങളാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ അഴിച്ചു വിട്ടത്. ജില്ലയിൽ പോപ്പുലർ ഫ്രണ്ട് അക്രമ പരമ്പരകൾ അഴിച്ചു വിടുന്ന സാഹചര്യത്തിൽ കൂടിയാണ് റെയ്ഡ് നടക്കുന്നത്.
Comments