ഗുജറാത്ത് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, അഹമ്മദാബാദ് മെട്രോ റെയിൽ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും ഇതിനുപുറമെ 29,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും. സൂറത്ത്, ഭാവ്നഗർ, അഹമ്മദാബാദ്, അംബാജി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികൾ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവിത സൗകര്യവും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
അഹമ്മദാബാദിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. സൂറത്തിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പദ്ധതികളുടെ ആകെ ചെലവ് 3,400 കോടിയിലധികം രൂപയാണ്. ഭാവ്നഗറിൽ 5,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിക്കും. പദ്ധതികളിൽ അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടവും ഉൾപ്പെടുന്നു. ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
സെപ്തംബർ 30ന് കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിലും പ്രധാനമന്ത്രി യാത്ര ചെയ്യും. അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം അദ്ദേഹം കലുപൂർ സ്റ്റേഷനിൽ നിന്ന് ദൂരദർശൻ കേന്ദ്ര സ്റ്റേഷനിലേക്ക് മെട്രോ യാത്ര നടത്തും. ഭാവ്നഗറിൽ ലോകത്തെ ആദ്യത്തെ സിഎൻജി ടെർമിനലിന്റെ തറക്കല്ലിടലും ഗുജറാത്തിൽ ആദ്യമായി നടക്കുന്ന 36ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും.
സൂറത്തിലെ വജ്രവ്യാപാര ബിസിനസിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രീം സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും. തീർഥാടകർക്ക് അംബാജിയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ബ്രോഡ് ഗേജ് റെയിൽവേ പാതയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. മോദി അംബാജി ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തും. ഗബ്ബർ തീർത്ഥത്തിലെ മഹാ ആരതിയിലും പങ്കെടുക്കും. അംബാജിയിൽ 7,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
Comments