ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം വന്നിരിക്കുന്നത്. നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. ഭീകരപ്രവർത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എൻഐഎ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യ വ്യാപകമായി രണ്ട് തവണ പിഎഫ്ഐക്കെതിരെ റെയ്ഡ് ഉൾപ്പെടെ ഉള്ള നടപടികൾ ഉണ്ടാവുകയും ചെയ്തു.
പ്രധാനമായും മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്. ആദ്യത്തേത് രാജ്യത്ത് ഭീകരപ്രവർത്തനം നടത്തുന്നു എന്നതാണ്. രണ്ടാമത്തേത് ഭീകരപ്രവർത്തനത്തിന് ധനസമാഹരണം നടത്തി എന്നതാണ്. ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. മൂന്നാമത്തേത് ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്തു, പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു എന്നതുമാണ്. ഈ മൂന്ന് ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയാണ് രാജ്യവ്യാപകമായി സംഘടനയുടെ ദേശീയ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തത്.
Comments