ന്യൂഡൽഹി: കൃത്യമായ തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. പിഎഫ്ഐയുടെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകൾ. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും.
രാജ്യമെമ്പാടുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ റെയ്ഡിൽ നിർണായക തെളിവുകളാണ് സംഘടനയ്ക്കെതിരെ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണ് പിഎഫ്ഐക്ക് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയത്. അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും മുന്നോട്ട് വച്ചിരുന്നു.
രാജ്യവ്യാപകമായി ഈ മാസം 22, 27 തീയതികളിൽ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പോലീസും പിഎഫ്ഐയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 106 പേരെയും രണ്ടാം ഘട്ടത്തിൽ 247 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. സംഘടന തീർത്തും രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നതിന്റെ നിർണായക തെളിവുകൾ ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. രാജ്യത്ത് നിരോധിക്കപ്പെടുന്ന 43ാമത്തെ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.
Comments