ലക്നൗ : പിറ്റ്ബുൾ, റോട്ട് വീലർ ഇനത്തിലുള്ള നായകളെ നിരോധിച്ചു. കാൺപൂർ നഗരപരിധിയിലാണ് നായകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പ്രദേശത്ത് ഇത്തരം നായകളുടെ ആക്രമണം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് മേയർ പ്രമീള പാണ്ഡെ പറഞ്ഞു. സർസയ്യ ഘട്ടിൽ കഴ്ിഞ്ഞ ദിവസം പിറ്റ്ബുൾ പശുവിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് നായകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
അടുത്തിടെ ഉത്തർപ്രദേശിൽ ഒരു പിറ്റ്ബുൾ നായ പശുവിനെ ആക്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പശുവിന്റെ താടിയെല്ലിലും മൂക്കിലും നായ കടിക്കുകയായിരുന്നു. നാട്ടുകാരും നായയുടെ ഉടമയും ഇടപെട്ട് ചൂരൽ വടികൊണ്ട് നായയെ അടിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ച് നാൾ മുൻപാണ് ലഖ്നൗവിൽ പിറ്റ്ബുൾ ഒരു സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച് കെലപ്പെടുത്തിയത്. സംഭവത്തിൽ നായയെ വളർത്തിയ ആൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. കൂടാതെ ഗാസിയാബാദിൽ 11 വയസ്സുകാരനും പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കുട്ടിയുടെ മുഖത്ത് 150 തുന്നലുകളാണ് ഉണ്ടായിരുന്നത്.
Comments