മലപ്പുറം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്ന് മുസ്ലീംലീഗ്. നിരോധനത്തിന് ഒപ്പം നിൽക്കുകയാണെന്ന് ലീഗ് നേതാവ് എം.കെ.മുനീർ വ്യക്തമാക്കി. ‘ സിമി എന്ന സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് അവർ മറ്റ് പേരുകളിൽ പ്രവർത്തനം ആരംഭിച്ചത്. തക്കതായ കാരണം കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിനൊപ്പം നിൽക്കും. അത്രമാത്രം ആക്രമണങ്ങൾ അവർ അഴിച്ചുവിടുകയും പുതുതലമുറയെ വഴി തെറ്റിക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളാണ് അവർ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെ ആശയപരമായി നേരിടണം. ഇല്ലെങ്കിൽ ഇത് മറ്റ് പല രൂപങ്ങളിലും എത്തും. നിരോധനങ്ങൾ രാജ്യത്ത് നടക്കാറുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങൾ പിന്തുടരുന്ന ചെറുപ്പക്കാരോട് ഇനി പറയാനുള്ളത്. നിങ്ങൾ ഈ ആശയത്തെ കൈവെടിയുക. സമാധാനാന്തരീക്ഷത്തിൽ ഒന്നിച്ചു നിന്നാൽ മാത്രമേ ഫാസിസത്തെ നേരിടാൻ സാധിക്കുകയുള്ളു’ എന്നും എം.കെ.മുനീർ പറഞ്ഞു.
അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ റെയ്ഡിൽ നിർണായക തെളിവുകളാണ് സംഘടനയ്ക്കെതിരെ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണ് പിഎഫ്ഐക്ക് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയത്. അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും മുന്നോട്ട് വച്ചിരുന്നു.
രാജ്യവ്യാപകമായി ഈ മാസം 22, 27 തീയതികളിൽ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പോലീസും പിഎഫ്ഐയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 106 പേരെയും രണ്ടാം ഘട്ടത്തിൽ 247 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. സംഘടന തീർത്തും രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നതിന്റെ നിർണായക തെളിവുകൾ ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. രാജ്യത്ത് നിരോധിക്കപ്പെടുന്ന 43ാമത്തെ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.
Comments