പത്തനംതിട്ട: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനയ്ക്കും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഭീകരതയുടെ നീരാളി കൈകളറുക്കാൻ കേന്ദ്ര സർക്കാർ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഭീകരസംഘടനകളുടെ സഹായം പറ്റി ഭരണം പിടിക്കുകയാണ് സിപിഎം.
പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതോടെ എസ്ഡിപിഐയുടെ അകമഴിഞ്ഞ പിന്തുണയോടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തിന്റെയും നഗരസഭയുടെയും കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ജനം ഉറ്റ് നോക്കുന്നത്. തീവ്രവാദ വിരുദ്ധനിലപാടുകൾ പ്രഖ്യാപിക്കുമ്പോഴും പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലെത്താൻ എ്സ്ഡിപിഐ വോട്ട് സ്വീകരിച്ച സിപിഎം ഇനി അധികാരം കൈവിടാൻ തയ്യാറാകുമോ എന്നാണ് അണികൾക്കിടയിൽ നിന്നു പോലും ഉയരുന്ന വിമർശനം.
പത്തനംതിട്ടയിൽ സ്കൂളിൽ പോയ കുട്ടികളെ ഐ ആം ബാബ്റി ബാഡ്ജ് ധരിപ്പിച്ച് ഏറെ വിവാദത്തിലായ പഞ്ചായത്താണ് കോട്ടാങ്ങൽ. അഭിമന്യു വധക്കേസിലെ പ്രതികളിലൊരാൾ കോട്ടാങ്ങലിലെ എസ്ഡിപിഐ പ്രവർത്തകനായിരുന്നിട്ടും ബന്ധം തുടരുന്നതിൽ സാധാരണ പാർട്ടി പ്രവർത്തകർക്കും അമർഷം ഉണ്ട്.
പാർട്ടിയുടെ പരസ്യനിലപാടിലെ വെള്ളം ചേർക്കലിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതി വിധിയെ തുടർന്നാണ് ഭരണം നടത്തുന്നതെന്നാണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ വാദം. കോട്ടാങ്ങലിൽ എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിലേറിയ ഭരണസമിതി രാജി വെച്ചിരുന്നു.എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുകയായിരുന്നു. ആവണിശ്ശേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പിന്തുണ തങ്ങൾ സ്വീകരിക്കുകയായിരുന്നു എന്നാണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
പത്തംതിട്ട നഗരസഭയിലും എസ്ഡിപിഐയുമായുള്ള രഹസ്യ കൂട്ടു കെട്ടിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെ യുഡിഎഫിന്റെ ഭരണ സമിതിയെ താഴയിറക്കിയ ചരിത്രമുണ്ട് സിപിഎമ്മിന്. മുൻപ് മലപ്പുറം വേങ്ങര പറപ്പൂർ പഞ്ചായത്തിൽ സിപിഎമ്മും ഒരു വിഭാഗം കോൺഗ്രസും എസ്ഡിപഐ വെൽഫയർ പാർട്ടിയും ചേർന്ന് ജനകീയമുന്നണിയുണ്ടാക്കി ഭരണം പിടിച്ചെടുത്തതും. പാർട്ടികളുടെ ഇരട്ടത്താപ്പിന് ഉദാഹരണങ്ങളാണ്.
Comments