ആലുവ: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. സിആർപിഫിന്റെ വലിയ സംഘമാണ് ക്രമസമാധാനപരിപാലനത്തിനും സുരക്ഷയ്ക്കുമായി നഗരത്തിലെത്തിയത്. പോപ്പുലർ ഫ്രണ്ട് ഭീകരർ സജീവമായ ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് നേരെ ഭീഷണിയും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ ആർഎസ്എസ് കാര്യാലയത്തിനും സുരക്ഷയും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. നാൽപ്പതിലേറെ സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കാര്യാലയത്തിലെത്തിയിരിക്കുകയാണ്. ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസ് കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പ്രതികാര നടപടികളുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് നടപടി.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത് അഞ്ച് വർഷത്തേക്കാണ് നിരോധനം.രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിർണായക നടപടി.റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്.
സെപ്തംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയിൽ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായിരുന്നത്.
Comments