ലക്നൗ: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ഉത്തരവിനെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു വ്യക്തികളെയും സംഘടനകളെയും കേന്ദ്രസർക്കാർ അംഗീകരിക്കില്ലെന്നും ഇത് പുതിയ ഇന്ത്യ ആണെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിരവധി നേതാക്കളാണ് പിഎഫ്ഐ നിരോധനത്തെ സ്വാഗതം ചെയ്തത്. നിരവധി സംസ്ഥാനങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിഎഫ്ഐ നേതൃത്വം നൽകിയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നടപടിയെ പാർട്ടി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. പിഎഫ്ഐ ചോദിച്ച് വാങ്ങിയ നിരോധനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും അഭിനന്ദനവുമായെത്തി. ജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യം നിറവേറ്റിയ കേന്ദ്ര സർക്കാരിന് നന്ദിയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ക്രമസമാധാനവും തകർക്കാൻ ശ്രമിച്ച പിഎഫ്ഐ നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും സ്വാഗതം ചെയ്തു. തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
പിഎഫ്ഐയും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ(എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ഐആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് റൗണ്ടേഷൻ എന്നിവയ്ക്കാണ് കേന്ദ്ര സർക്കാർ അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയത്.
Comments