തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ എംഎൽഎ. മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതാർഹമാണ് എന്നാണ് ജലീലീന്റെ പ്രതികരണം. അതേസമയം, ആർഎസ്എസിനെയും ഇതുപോലെ നിരോധിക്കണമെന്ന വാദവുമായാണ് എംഎൽഎ രംഗത്തു വന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലുള്ള കെ.ടി.ജലീലിന്റെ സങ്കടം ഇതിലൂടെ വ്യക്തമാകുന്നത് എന്ന് എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ജനങ്ങളും പ്രതികരിച്ചു.
ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ഇത് പറയുമ്പോൾ കമൻ്റ് ബോക്സിൽ വന്ന് “പഴയ സിമിക്കാരൻ” എന്ന ചാപ്പ തനിക്കുമേൽ ചാർത്തരുതെന്ന് ജലീൽ പറയുന്നു. കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെൻ്റ് അംഗം വരെയായ ഫൂലൻദേവിയെ “പഴയ കൊള്ളക്കാരി” എന്ന് മുദ്രകുത്തി അപമാനിക്കുന്നില്ലല്ലോ എന്ന വാദം ഉന്നയിച്ചു കൊണ്ടാണ് പഴയ സിമി പ്രവർത്തനത്തെ എംഎൽഎ ന്യായീകരിക്കുന്നത്.
10 വർഷം ലീഗിന്റെ രാജ്യസഭാംഗവും 5 വർഷം എംഎൽഎയും ഇപ്പോൾ ലോകസഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം തന്നെ പഴയ സിമിക്കാരൻ എന്ന് ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ മറക്കരുതെന്നും ജലീൽ പറയുന്നു. ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കണം, ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം, ആരെയും രണ്ടാംതരം പൗരൻമാരായി കാണരുത് എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മാത്രമാണ് നിരോധനം ഫലപ്രദമാകുകയുള്ളു എന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments